28/12/11

ജന്മാന്തരങ്ങള്‍

ഒടുവില്‍,


നീ എന്നില്‍ നിന്നു മുറിഞ്ഞ്

നേര്‍ത്തൊരു ജലരേഖയായി

പാതയോരം കടന്ന് പുഴയിലേക്ക്..

ഞാനോ?

മഴയിലേയ്ക്കിറങ്ങി

ഒറ്റയടിപ്പാതകളുടെ ഭൂമിശാസ്ത്രം തേടി

കാട്ടിലേയ്ക്ക്...



ഇനിയുമൊരു ശിംശപാ വൃക്ഷത്തിന്റെ

ചുവട്ടിലേയ്ക്ക് നീയെന്നെ

തേടി വരുമെന്ന പ്രതീക്ഷയില്ലാതെ..

പക്ഷേ,

വീണ്ടുമൊരിക്കല്‍ക്കൂടി

നീയെന്നെ തീക്കുണ്ഡമാക്കുന്നതും

ഹൃദയം വെണ്ണീറാക്കുന്നതും

സ്വപ്‌നം കണ്ട്

ഭയത്തിന്റെ മാറാലപ്പുതപ്പിനുള്ളില്‍

കൂനിക്കൂടിയിരിക്കാന്‍

മറ്റൊരു വാല്‍മീകിയുടെ വാസസ്ഥലം തേടി..





നീ എന്നില്‍ നിന്നുയര്‍ന്ന്

വിണ്ണില്‍ നിന്നു മഴനൂലുകള്‍

കൊണ്ട് വരണ്ട മണ്ണിനെ

പുഷ്പിണിയാക്കി..

ഞാനോ?

കൊട്ടാരത്തില്‍ നിന്നുയര്‍ന്ന,

പട്ടുമെത്തയില്‍ ഉഴുതുമറിക്കപ്പെട്ട

നിന്റെ വിയര്‍പ്പിന്റെ തിളയ്ക്കുന്ന

ഗന്ധത്തില്‍ മനംമടുത്ത്

നീ മൂലം പുഷ്പിണിയായ മണ്ണിന്റെ

മാറോടലിഞ്ഞ്...

ഇനിയൊരിക്കലും ഉണരുവാനാകാതെ

മറ്റൊരു വൈശാലിയാക്കപ്പെട്ട്

തനിയെ....



ഇനിയേതു കാലം വരെ കാത്തിരിക്കണം

ഒരു മുദ്രമോതിരത്തിന്റെ മറവിലല്ലാതെ

നീയെന്നെ തേടിയെത്തുന്ന നിമിഷത്തിന്?



നീ മഴക്കീറുകള്‍

ഓരോന്നായി അടര്‍ത്തിയെടുത്ത്

എന്നില്‍ നിന്നും

മുറിഞ്ഞുപോയ നിന്റെ ഹൃദയം

മഴനാരുകള്‍ കൊണ്ട്

തുന്നിയെടുക്കുന്നു

ഞാനോ?

ഇനിയൊരിക്കലും

മുറിഞ്ഞുപോകാനാകാത്തവിധം

എന്റെ ഹൃദയത്തെ ഇടിനാരുകള്‍

കൊണ്ട് പുതുക്കിയെടുക്കുന്നു..്

എന്നിട്ടും...

എന്നിട്ടും നീ മുറിഞ്ഞുപോയ്..

പാതിഭാഗം ഇവള്‍ക്കെന്ന ചൊല്ലുമാറ്റി

നീ വാനപ്രസ്ഥം തേടിയിറങ്ങി..

ഇനിയുമീ അകത്തളത്തില്‍

വനാന്തരത്തിലേക്കു മിഴി പറിക്കാന്‍,

പുറത്ത് മഴ നനഞ്ഞ്

അകം വരണ്ട ഭൂമിയാക്കി

കാത്തിരിക്കാന്‍

ഇനിയൊരു ഊര്‍മിളയാവാന്‍..

വയ്യ,

കാലം കഴിഞ്ഞിരിക്കുന്നു..



നീ എന്നില്‍ നിന്നകന്ന്

നേര്‍ത്ത ഹിമധൂളിയായി

നരച്ച ആകാശം നോക്കി മുകളിലേയ്ക്ക്

ഞാനോ?

ഒരുവനാല്‍ അപഹരിക്കപ്പെട്ട്

നിന്നാല്‍ അപമാനിതയായി

പ്രതികാരത്തിന്റെ കനല്‍പ്പൂക്കളേന്തിയ

വരണമാല്യം തേടി കാട്ടിലേയ്ക്ക്..

പടരട്ടെ തീ,

നിന്നെരിയട്ടെ തീ.

നിന്നു കത്തട്ടെ ഞാനെന്ന സ്ത്രീ..

ഇനിയുമൊരു പതിനാറു

സംവത്സരങ്ങള്‍ കാത്തിരിക്കാം.

തീ പിടിച്ച ഹൃദയത്താല്‍,

ശരീരത്തെ പകരം കൊടുത്ത്

പുതിയൊരു ജന്മമെടുത്ത്

പകമുറ്റാം..



ഒറ്റയടിപ്പാതകളുടെ ഭൂമിശാസ്ത്രം

തേടിയവള്‍ പാത പിളര്‍ന്ന് താഴേയ്ക്ക്..

പെണ്ണിന്റെ ശരീരശാസ്ത്രം

പഠിപ്പിച്ചവള്‍ പുഴയിലലിഞ്ഞലിഞ്ഞ്....

അംബേ,

നീ മതി...

നിന്റെ ഹൃദയം മതി

എനിക്കു കടമെടുക്കാന്‍...



22/11/11

ആത്മാവു നഷ്ടപ്പെട്ടവള്‍



ഇനിയൊരിക്കലും തിരിച്ചുകിട്ടാത്തവിധം
ഞാനെന്നെത്തന്നെ എനിക്കു
നഷ്ടപ്പെടുത്തിയിരിക്കുന്നു
ശബ്ദമില്ലാതെ ഞാന്‍
അലറിക്കരഞ്ഞു കൊണ്ടേയിരുന്നു.
നഷ്ടമായ ബാല്യത്തെയോര്‍ത്ത്,
എനിക്കു തന്നെ പണയം വെച്ച
സ്വപ്‌നങ്ങളേയും ചിന്തകളേയുമോര്‍ത്ത്.

അത്ഭുതം,
കരഞ്ഞിട്ടും കണ്ണീരെവിടെ?
ഉറവ വറ്റിയതുകൊണ്ടായിരിക്കണം..
ഇനിയൊരു ഉറവയ്ക്കു ഞാനെവിടെപ്പോകണം.
അടുത്ത മഴക്കാലം വരേയ്ക്കുമോ?

പണ്ടാരോ പറഞ്ഞു കേട്ട
കഥകളിലൊന്നിലൊരു ശവുണ്ഡിയുണ്ട്..
സ്വയം ആത്മാവിനെ നഷ്ടമാക്കി
പ്രേതാത്മാവിനെ ആവാഹിക്കുന്ന ശവുണ്ഡികള്‍..
ആത്മാവു നഷ്ടമാക്കി ജീവിക്കുന്ന
ഞാനുമൊരു ശവുണ്ഡിയാകുമോ?

ഹേ..
ആത്മാവു നഷ്ടമാക്കിയവളേ..
നിനക്കിനി മടക്കമില്ല
തിരികെ വരാനാകാത്ത വിധം
നീ തന്നെ നിന്നെ നഷ്ടപ്പെടുത്തിയിരിക്കുന്നു.
ഓര്‍മ്മകള്‍ വട്ടമിട്ടു പറക്കുന്ന
താഴ്‌വാരമാകും ഇനി നിന്റെ ലോകം
അവിടെ നിന്നെ വേദനിപ്പിച്ചു കൊണ്ട്
ഓര്‍മ്മമരങ്ങള്‍ മുളച്ചുകൊണ്ടേയിരിക്കും

26/9/11

അര്‍ത്ഥമില്ലാത്ത ചിന്തകള്‍





ജീവിതം ചിലപ്പോഴൊക്കെ അര്‍ത്ഥശൂന്യമാകാറുണ്ട്.

ഒരു നോട്ടത്തിലൂടെയോ വാക്കിലൂടെയോ

സ്‌നേഹം സ്‌നേഹമല്ലാതാകുമ്പോള്‍,

ഒരു നുണയെ മറ്റൊരു നുണ കൊണ്ട്

കീഴ്‌പെടുത്തുമ്പോള്‍,

പൊള്ളയായ തലോടലുകളെ

വരണ്ട ചിരി കൊണ്ട് പൊളിച്ചെഴുതുമ്പോള്‍,

അപ്പോഴൊക്കെ ജീവിതം

ശൂന്യതയുടെ പാനപാത്രം കുടിച്ചു വറ്റിക്കുന്നു.



പക്ഷേ;

പിറക്കരുതെന്നാശിച്ചിട്ടും

പിറന്നുവീണ മകന്റെ ചിരിയിലൂടെ,

നേര്‍ത്ത തലോടലിലൂടെ

വാത്സല്യം തീര്‍ക്കുന്ന അമ്മയിലൂടെ,

ജീവിതത്തെ സ്‌നേഹിക്കാന്‍ തോന്നുന്നുണ്ട്.

എങ്കിലും,

ചിലപ്പോഴൊക്കെ ആഞ്ഞടിക്കുന്ന

കൊടുങ്കാറ്റുകളിലൂടെ

വന്നെത്തുന്ന വിഷാദപരാഗങ്ങളില്‍

തേനിന്റെ മധുരമുള്ള മരണം ഒളിഞ്ഞിരിക്കുന്നുവോ??



മതി, നിര്‍ത്തട്ടെ;

ചിന്തകള്‍ക്കു കടിഞ്ഞാണിടാന്‍

ഒരു വള്ളി തേടിപ്പോകേണ്ട കാലം

അതിക്രമിച്ചിരിക്കുന്നു.