16/9/08

ഖബറിടം


നൂല്‍മഴ നനഞ്ഞു കൊണ്ടാണ്‌
അവിടേക്ക്‌ ഞാന്‍ കയറിച്ചെന്നത്‌
കാക്കപ്പുല്ലുകള്‍ വളര്‍ന്നു നിന്നിരുന്ന
വഴിത്താരയുടെ അറ്റമാണ്‌
എന്റെ ലക്ഷ്യം
മഴയുടെ നേര്‍ത്ത സൂചികള്‍
മുഖത്തേക്ക്‌ പതിച്ച്‌
എന്റെ കാഴ്‌ച മറഞ്ഞു.

മങ്ങിയ കാഴ്‌ച..

ഇവിടെയാണ്‌ അവസാനം.
സഞ്ചാരിയെ ഭയപ്പെടുത്തുന്ന
നിശബ്ദത തളംകെട്ടി നിന്ന അന്തരീക്ഷം.

ചുറ്റും കാടായിരുന്നു
മൈലാഞ്ചിക്കാടുകള്‍..
കാട്ടിനുള്ളില്‍ വിഹരിക്കുന്ന
ആത്മാക്കള്‍ക്കിടയില്‍
ഞാനെന്റെ കാമുകരെ കണ്ടു..
ഹൃദയമില്ലാത്തവര്‍ക്കിടയില്‍
പിടയുന്ന അവര്‍ക്കിടയിലൂടെ
ഞാന്‍ നീങ്ങി.

യാത്രയുടെ അവസാനം
കാടുകള്‍ക്കിടയില്‍
മഴയില്‍ തകര്‍ന്ന ശില്‍പ്പം പോലെ
അവ ഉയര്‍ന്നു നിന്നു

പ്രണയത്തിന്റെ മീസാന്‍ കല്ലുകള്‍.

3 അഭിപ്രായങ്ങൾ:

ഫസല്‍ ബിനാലി.. പറഞ്ഞു...

"യാത്രയുടെ അവസാനം
കാടുകള്‍ക്കിടയില്‍
മഴയില്‍ തകര്‍ന്ന ശില്‍പ്പം പോലെ
അവ ഉയര്‍ന്നു നിന്നു"

കവിതയുടെ മുഴുവന്‍ നിശബ്ദതയും നിഴലിക്കുന്ന വരികള്‍

--xh-- പറഞ്ഞു...

പ്രണയത്തിന്റെ ശ്മശാനം... മഴ വരികളില്‍ നിറഞ്ഞു പെയ്യുന്നു. പ്രണയത്തിന്റെ, പ്രണയനൈരാശ്യത്തിന്റെ, എകാന്തതയുടെ, മൂകതയുടെ, മൂടുപടമണിഞ്ഞ മുഖങളുടെ മഴ....

നഗ്നന്‍ പറഞ്ഞു...

ഓരോരോ
മീസാന്‍ കല്ലുകളില്‍
ചവുട്ടിയല്ലേ
നമ്മുടെ
മുന്നോട്ടുള്ള പ്രയാണങ്ങള്‍.......

എന്റെ
മീസാന്‍ കല്ലുകളുടെ
കൂടാരത്തിലേയ്ക്കു
സ്വാഗതം.......
www.nagnan.blogspot.com