15/9/08

കേള്‍ക്കാന്‍ മറന്നത്‌


ഇലച്ചാര്‍ത്തുകള്‍ക്കിടയിലൂടെ
പെയ്‌തിറങ്ങി അവസാനിക്കുമ്പോള്‍
മഴത്തുള്ളികള്‍ക്ക്‌ എന്നോട്‌ പറയാനുള്ളതെന്തായിരുന്നു?

കാറ്റിന്റെ മണവും
കാര്‍മേഘത്തിന്റെ നിറവും
ചേര്‍ന്നതാണ്‌ നീയെന്നോ?
സൂര്യന്റെയും കടലിന്റെയും
കാമത്തിന്റെ അവശിഷ്ടമാണ്‌ നീയെന്നോ?

അതോ,
നിന്നെപ്പോലെയാണ്‌ ഞാനെന്നോ?

കളിമുറ്റത്ത്‌ മഴ നോക്കി നില്‍ക്കുമ്പോള്‍,
പുഴയില്‍ ആഞ്ഞുപതിക്കുന്ന
മഴത്തുള്ളികളെ പ്രണയിക്കുമ്പോള്‍,
സൂര്യനും കടലും കാമിച്ച കഥ
ഞാന്‍ കേട്ടിരുന്നു.

പക്ഷേ,
ഞാന്‍ നീയാകുന്ന കഥ
ഏത്‌ തീരത്തു വെച്ചാണ്‌ ഞാന്‍ കേട്ടത്‌?

മഴത്തുള്ളികളെ ഏറ്റുവാങ്ങി പായുമ്പോള്‍
പുഴ പറഞ്ഞതെന്തായിരുന്നു?
ആയിരം മഴത്തുള്ളികള്‍
ചേര്‍ന്നതാണ്‌ നീയെന്നോ?
അതോ,
മഴത്തുള്ളിയെപ്പോലെ അവസാനിക്കാതെ
തണുത്തൊഴുകുന്ന പുഴയാകൂ എന്നോ?

എനിക്ക്‌
മഴയാകാനും പുഴയാകാനും ഇഷ്ടം.
തുള്ളികള്‍ക്ക്‌ കണ്ണീരിന്റെ രൂപമാകുമ്പോള്‍,
കുതിച്ചുപായുന്ന നിള വീണ്ടും വറ്റുമ്പോള്‍,
ആരുടെ നിര്‍ദ്ദേശമാണ്‌ ഞാന്‍ കേള്‍ക്കേണ്ടത്‌?
ആരുടെ നിര്‍ദ്ദേശമാണ്‌ ഞാന്‍ കേള്‍ക്കേണ്ടത്‌?

5 അഭിപ്രായങ്ങൾ:

--xh-- പറഞ്ഞു...

ഈ കവിത വായിച്ചു അഭിപ്രായം പറയാന്‍ ഞാന്‍ ആളല്ല. ഇഷ്ടപ്പെട്ടു - വളരെ അദികം ഇഷ്ടപ്പെട്ടു.

ഫസല്‍ ബിനാലി.. പറഞ്ഞു...

അതെ, എനിക്കും ഇഷ്ടമായി..

നരിക്കുന്നൻ പറഞ്ഞു...

നീ മഞ്ഞ് പോലെ നൈർമല്യമുള്ളവളായിരുന്നു എന്ന്.
പുതുമഴ കൊണ്ട മണ്ണിന്റെ മണമായിരുന്നു നിനക്കെന്ന്.
ഇളം തെന്നൽ പോലെ മനസ്സിലേക്കൊഴുകുന്ന വരികളായിരുന്നു നിന്റേതെന്ന്...

അല്ലാതെന്ത് പറയാൻ.

നല്ല വരികൾ.

മാന്മിഴി.... പറഞ്ഞു...

nannayittundu....

വികടശിരോമണി പറഞ്ഞു...

വർഷമേഘങ്ങളിൽനിന്നു പ്രണയം ചാറ്റുന്ന ഈ പാതിരാവിൽ,
ഒറ്റക്കിരുന്നു ബ്ലോഗുമ്പോൾ
വഴി തെറ്റി വന്ന ഈ മരുപ്പച്ചക്ക് ആശംസകൾ